Sunday 19 October 2014

നുരയുന്ന ലഹരിയും പതിയിരിക്കുന്ന അപകടങ്ങളും

 പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍

ഒടുങ്ങാത്ത ആസക്തിയില്‍ നിന്നുവളവാകുന്ന സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയും മരണകാരണമായേക്കാവുന്ന അനാരോഗ്യവുമാണ് മദ്യത്തെ സാമൂഹിക വിപത്തായി ഏവരും കരുതുന്നത്. ഏതു കാലത്തും മനുഷ്യന്‍ മദ്യത്തെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിയോ ഇഷ്ടപ്പെട്ടിരുന്നതായി കാണാം. എന്താണ് അതിന്റെ ദൂഷ്യഫലങ്ങള്‍ എന്ന് ചിന്തച്ചിട്ടുണ്ടോ. കൊല്ലം ജില്ലയിലെ തലവൂര്‍ മഞ്ഞക്കാലയില്‍ വീട്ടില്‍ സുക്ഷിച്ചു വെച്ച മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവം മലയാളി മനസാക്ഷിയെ തെല്ലൊന്നുമല്ല  ഞെട്ടിച്ചത്. അച്ഛന്‍ ഉപയോഗിച്ച് ബാക്കി വെച്ച മദ്യം വീട്ടിലാരുമില്ലാത്ത സമയത്ത് കുട്ടി എടുത്ത് കുടിക്കുകയും ഛര്‍ദ്ദിച്ച് അവശനായി മരിക്കുകയുമായിരുന്നു.ഇത് ഒരു ഉദാഹരണം മാത്രം. ആല്‍ക്കഹോള്‍ ചേര്‍ന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മനുഷ്യനെ ലഹരിയിലാക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം. ലോകത്തില്‍ പലതരം മദ്യങ്ങളുണ്ട്. അവയെല്ലാം വ്യത്യസ്തങ്ങളായ വസ്തുവകകള്‍ ചേര്‍ത്താണ് ഉണ്ടാകുന്നതെങ്കിലും എല്ലാറ്റിലേയും പൊതുവായ ഘടകം ആല്‍ക്കഹോളാണ്. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാര്‍ഥമാണ് ആല്‍ക്കഹോള്‍. 
ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ മദ്യപിച്ചു തുടങ്ങിയിരുന്നു. 9000 വര്‍ഷം മുമ്പ് തന്നെ ചൈനക്കാര്‍ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.  അതുകൊണ്ടു തന്നെ മനുഷ്യന്‍ ഉള്ള കാലം മുതല്‍ തന്നെ തുടങ്ങിയതാണ് മദ്യപാന ശീലവും.കേരളീയരുടെ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്ക് തടയിടാനും പത്ത് വര്‍ഷം കൊണ്ട് പടിപടിയായി മദ്യനിരോധനം നടപ്പില്‍ വരുത്താനും കേരളാ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അതു വളരെ നല്ല കാര്യമാണ്
 ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ മദ്യനിരോധനം നടപ്പാക്കിയത് ബി സി 2200 കാലഘട്ടത്തില്‍, ചൈനയിലെ സിയാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ 'യു' ചക്രവര്‍ത്തിയാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ മകന്‍ തന്നെ ഈ നിരോധനം എടുത്തുകളഞ്ഞതായി പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മദ്യ നിരോധനം നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തികഞ്ഞ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ആശയം വളരെ നല്ല ഒരു കാര്യമാണ്. എന്നാല്‍ അത് ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ഘട്ടംഘട്ടമായി നടപ്പിലാക്കുകയും അതിനോടൊപ്പം തന്നെ അതിനെ മറികടക്കുന്ന കള്ളവാറ്റ്, രഹസ്യ വില്‍പ്പന തുടങ്ങിയ സാമൂഹികതിന്മകള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കുകയും ചെയ്താല്‍ അതായിരിക്കും ഏറ്റവും നല്ല മാര്‍ഗ്ഗം.
മദ്യാസക്തി കുറയ്ക്കാതെയുള്ള മദ്യനിരോധനം സാമൂഹ്യവിപത്തിന് കാരണമാകും. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തെക്കാള്‍ എത്രയോ വലിയ നഷ്ടമാണ് മറ്റ് രീതിയിലുണ്ടാകുന്നത്. വാഹനാപകടങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, കുടുംബജീവിതം തകരുന്നതും അങ്ങനെ സാമൂഹിക രംഗത്ത് വളരയധികം നഷ്ടമാണുണ്ടാകുന്നത്. ഒരുവഴിക്ക് കിട്ടുന്ന വരുമാനം മറ്റൊരു വഴിക്ക് പോകുകയാണ്. രാജ്യത്തെ നിലവിലെ മദ്യ ഉപഭോഗം 670 കോടി ലിറ്ററാണ്. ബിയര്‍, വൈന്‍, സ്പിരിറ്റ് ഉള്‍പ്പെടെയുള്ള മദ്യവിപണയില്‍ നിന്നുള്ള വരുമാനം 2015ല്‍ 1.4 ലക്ഷം കോടി രൂപയാകും. നിലവില്‍ 50,700 കോടി രൂപയാണ് മദ്യത്തിന്റെ വാര്‍ഷിക വരുമാനം.  ആഭ്യന്തര മദ്യ വിപണിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയില്‍ മദ്യപരുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. നഗരവത്കരണം മൂലമുണ്ടായ സാമൂഹിക പരിവര്‍ത്തനം മദ്യത്തിന്റെ ഉപയോഗം വര്‍ധിപ്പിച്ചു. അന്താരാഷട്ര വ്യാപാര നയത്തില്‍ വരുത്തിയ ഇളവുകള്‍ വിദേശമദ്യങ്ങളുടെ പ്രിയ കേന്ദ്രമായി ഇന്ത്യയെ മാറ്റി. കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മദ്യത്തിന് അടിമകളാകുകയാണ്. വന്‍ തോതിലുള്ള സാമ്പത്തിക വരുമാനം, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്, മാറുന്ന സാമൂഹിക വ്യവസ്ഥിതികള്‍, പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ എന്നിവ മദ്യപാനം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണ്. 14 ശതമാനവുമായി പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്.
 കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ഷാവര്‍ഷങ്ങളില്‍ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു. 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 6,700 കോടി രൂപയുടെ മദ്യം വില്‍പ്പനനടത്തിയതായി കണക്കുകള്‍ പറയുന്നു.20113-2014 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പ്പന 7,860.12 കോടി രൂപയായിരുന്നു.സാമ്പത്തിക വര്‍ഷത്തില്‍ കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ 6352.56 കോടി രൂപ സര്‍ക്കാരിലേക്ക് വിവിധ തരത്തിലുള്ള നികുതികളായി നല്‍കിയിട്ടുണ്ട്.
മദ്യപാനത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങള്‍
മദ്യം കരളിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലിവര്‍ സിറോസിസ്' എന്ന രോഗത്തിനു മുന്‍പ് മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ രോഗം ശമിച്ചേക്കും. എന്നാല്‍ 'സിറോസിസ്' വന്നുകഴിഞ്ഞാല്‍ മദ്യം നിര്‍ത്തിയാലും കാര്യമായ ഫലം ഉണ്ടാകണമെന്നില്ല. രോഗി രക്തം ഛര്‍ദ്ദിക്കുകയും മരണത്തോടടുക്കുകയും ചെയ്യും. മദ്യം 'പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുകയും മാരകമായ പാന്‍ക്രിയാറ്റെറ്റിസ്  എന്നരോഗം ഉണ്ടാക്കുകയും ചെയ്യുന്നു. മരണ സാധ്യത വളരെകൂടിയ ഒരവസ്ഥയാണിത്. മദ്യപാനം മസ്തിഷ്‌ക്കത്തെ ബാധിക്കുമ്പോള്‍ ഓര്‍മകള്‍ നശിച്ചുതുടങ്ങുന്നു. നാഡീ ഞരമ്പുകളേയും മദ്യം പ്രതികൂലമായി ബാധിക്കുന്നു.
മദ്യം സൃഷ്ടിക്കുന്ന മാനസിക രോഗങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ നിര്‍വചനമനുസരിച്ച് താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അവ മദ്യത്തെ ആശ്രയിക്കുന്ന രോഗത്തിന്റെ സൂചനകളാണ്.
1. മദ്യം എങ്ങനെയെങ്കിലും കഴിക്കണം എന്ന തരത്തിലുള്ള ആസക്തി. കയ്യില്‍ പണമില്ലെങ്കിലും കടം വാങ്ങി കുടിക്കുന്നത് ഈ ആസക്തി മൂലമാണ്.
2. തുടക്കത്തില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ അളവ് കഴിച്ചുപോകുക, ജോലി, െ്രെഡവിങ് മുതലായവയെ മദ്യം ബാധിക്കുക, മദ്യത്തിന്റെ ലഹരിയില്‍ നിന്ന് ഉണരാന്‍ കൂടുതല്‍ സമയമെടുക്കുക.
3. കഴിക്കുന്ന അളവ് കാലക്രമേണ വര്‍ധിച്ചു വരുന്നത് അപകടകരമാണ്. മുന്‍പ് കഴിച്ചിരുന്ന അളവ് ശരീരത്തില്‍ ഏല്‍ക്കാതെ വരുന്നതു കൊണ്ടാണിത്. ചിലര്‍ അവരുടെ'കപ്പാസിറ്റി' യെക്കുറിച്ച് വീമ്പ് പറയുന്നത് കേള്‍ക്കാറുണ്ട്. കൂടുതല്‍ കപ്പാസിറ്റി എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ കരള്‍ കൂടുതല്‍ വേഗത്തില്‍ ദ്രവിച്ചുകൊണ്ടിരിക്കുന്നതിനെയാണ്.
4. മദ്യം സമയത്തിന് ശരീരത്തില്‍ ചെല്ലാതാകുമ്പോള്‍ വിറയല്‍ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, വിശ്രമിക്കാന്‍ സാധിക്കാതെ വരുക, പരാക്രമം തോന്നുക എന്നിവയും ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. ചിലരില്‍ ചുഴലി അഥവാ അപസ്മാരം കണ്ടേക്കാം. മറ്റുചിലര്‍ പരിസരബോധം മറന്ന് പരസ്പരം ബന്ധമില്ലാതെ പിച്ചുംപേയും പറഞ്ഞേക്കാം. ഡിലീറിയം ട്രെമന്‍സ് എന്ന അപകടകരമായ അവസ്ഥയാണിത്. ഉടനെ ചികിത്സിച്ചില്ലെങ്കില്‍ ഇതുബാധിക്കുന്ന 20 ശതമാനം പേര്‍ മരണമടയുന്നു. യഥാര്‍ഥ കാരണം  മദ്യപാനമായിരുന്നെന്ന് ആരും അറിയാറുമില്ല.
5. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് മദ്യത്തിന് പുറകെ പോവുക
6. മദ്യം ശരീരത്തിന് വ്യക്തമായ ദോഷങ്ങളുണ്ടാക്കും എന്ന അറിവ് ഉണ്ടായിരിക്കുമ്പോഴും കുടി നിര്‍ത്താന്‍ സാധിക്കാതെ വരുക.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മദ്യ ആശ്രിതത്ത്വ രോഗത്തിന്റെ (അഹരീവീഹ ഉലുലിറലിരല ഉശീെൃറലൃ) ലക്ഷണങ്ങളാണെങ്കില്‍ മദ്യപാനം കൊണ്ടുണ്ടാകുന്ന മാനസിക രോഗങ്ങള്‍ മനസ്സിന് ലഘുവായ രീതിയില്‍ ആഹ്ലാദകരമായ ഒരവസ്ഥ സമ്മാനിക്കുമെങ്കിലും കുടിക്കുന്ന അളവും ദിവസങ്ങളുടെ എണ്ണവും കൂടുമ്പോള്‍ അത് വിഷാദത്തിലേക്ക് വഴുതി വീഴുന്നു. സ്ഥിരം കുടിക്കുന്നവരുടെ മാനസികാവസ്ഥ വിഷാദത്തിന്റെതാണ്. കുടിക്കാതെ വേറെ നിവൃത്തിയില്ലായെന്നും തോന്നുന്നതുകൊണ്ട് അവര്‍ കുടിച്ചു പോകുന്നതാണ്. അമിതമായി കുടിച്ചതിനുശേഷം പിറ്റേദിവസം രാവിലെ മുതല്‍ അനുഭവപ്പെടുന്ന 'ഹാങ്ങോവര്‍ ഇഫക്ട് അതി ദയനീയവും വളരെയേറെ അസ്വസ്ഥകള്‍ നിറഞ്ഞതുമാണ്. ഇത്രയും വേണ്ടായിരുന്നു എന്നു പലരും പശ്ചാത്തപിക്കുന്നു. മസ്തിഷ്‌ക്കത്തിലെ 'ന്യൂക്ലിയസ് അക്യുമ്പന്‍സ്'എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണ് മദ്യത്തോട് ആസക്തിയുണ്ടാകുന്നത്.
മദ്യവും സാമൂഹികതിന്മകളും
മദ്യം മാത്രമായി അക്രമത്തിനു കാരണമാകാറില്ല. മദ്യപിക്കുന്ന എല്ലാവരും അക്രമം കാണിക്കാറില്ലല്ലോ. എന്നാല്‍ മുന്‍പേ അക്രമവാസനയുള്ളവരില്‍ മദ്യംകൊടിയ അക്രമങ്ങള്‍ക്ക് തിരികൊളുത്തിയേക്കും. സ്‌കിസോഫ്രീനിയ, മാനിയ എന്നീ മാനസിക രോഗങ്ങള്‍ പിടിപെട്ടവരില്‍ ഭൂരിഭാഗം പേരും അക്രമങ്ങള്‍ കാണിക്കാറില്ല. മാനസിക രോഗം പിടിപെട്ടവരെല്ലാം അക്രമകാരികളാണെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ വ്യാപകമായി കാണാം. യഥാര്‍ഥത്തില്‍ മദ്യംചെല്ലുമ്പോഴാണ് ഈ അസുഖങ്ങള്‍ അക്രമസ്വഭാവമുള്ളവയായി മാറുന്നത്. സമൂഹവിരുദ്ധ വ്യക്തിവൈകല്യമുള്ളവരിലും മദ്യം അക്രമത്തിനു കാരണമാകുന്നു.
നിയമങ്ങളും സാമൂഹികമര്യാദകളും മനുഷ്യര്‍ പാലിക്കുന്നത് സ്വന്തം മനഃസാക്ഷിയുടേയോ മറ്റു പലതിന്റെയോ സമ്മര്‍ദം കൊണ്ടാണ്. മദ്യം ഈ സമ്മര്‍ദത്തെ മുക്കിക്കളയുന്നു. അതോടെ അക്രമം വിളയാടുന്നു. കുടുംബകലഹമാണ് മദ്യംമൂലമുണ്ടാകുന്ന മറ്റൊരു സാമൂഹിക വിപത്ത്. മദ്യപന്മാരായ ഭര്‍ത്താക്കന്മാരുടെ അവഗണനയും പീഡനങ്ങളും അനുഭവിക്കുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ വിവരണാതീതമാണ്. മദ്യപാനം കൊണ്ടുണ്ടാകുന്ന സാമ്പത്തികകെടുതികള്‍ മാത്രമല്ല മദ്യപനായ ഭര്‍ത്താവിന്റെ മര്‍ദനവും ഒരുസ്ത്രീയുടെ ജീവിതം നരകതുല്യമാക്കുന്നു. ഒടുവില്‍ ഇതേ ഭര്‍ത്താവ് മദ്യപാനം കൊണ്ട് രോഗശയ്യയിലാവുമ്പോള്‍ ശുശ്രൂഷിക്കുന്ന ജോലിയും ഇവര്‍ ഏറ്റെടുക്കുന്നു.
മദ്യപിച്ചുകൊണ്ടുള്ള െ്രെഡവിങ് ആണ് പല റോഡപകടങ്ങള്‍ക്കും കാരണം. വേഗത്തെ കൃത്യമായി നിര്‍ണയിക്കാനോ ന്യായമായ തീരുമാനങ്ങള്‍ എടുക്കാനോ മദ്യത്തിന്റെ ലഹരിയുടെ സാന്നിധ്യത്തില്‍ അസാധ്യമാണ്. ഇതിന് പുറമേ മദ്യത്തിന് അടിപ്പെടുന്ന ഒരാള്‍ സമൂഹത്തിന്റെ മുന്‍പില്‍ പരിഹാസ്യ കഥാപാത്രമാകുന്നു. ആരും അയാളെ ബഹുമാനിക്കുകയില്ല. അയാള്‍ എത്ര സമ്പന്നനായാലും. എത്ര ഉന്നതനായാലും. അമിത മദ്യപാനം മൂലം അയാളുടെ വ്യക്തിത്വത്തിന് അപചയംസംഭവിക്കുന്നു. ചുരുക്കത്തില്‍ അമിത മദ്യപാനം മനുഷ്യന്റെ എല്ലാ നന്മകളെയും തല്ലിക്കെടുത്തുകമാത്രമല്ല സമൂഹത്തെ കൊടിയ തിന്മകളിലേക്ക് അത് തള്ളിവിടുകയും ചെയ്യുന്നു.മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി ഒരു വ്യക്തി തുടങ്ങുന്ന ലഹരി ഉപയോഗശീലങ്ങള്‍ പല സന്ദര്‍ഭങ്ങളിലൂടെ തുടരുകയും പിന്നീട് മോചനമില്ലാത്തവിധം അതിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ച്ചയായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യക്തിയുടെ മാനസികശാരീരിക അവസ്ഥയെ രോഗാതുരമാക്കുന്നതോടെ ആ വ്യക്തി കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലും പ്രശ്‌നക്കാരനായി മാറുന്നു. തുടര്‍ന്ന് മുഴുക്കുടിയനെന്നോ മയക്കുമരുന്നുകളുടെ അടിമയെന്നോ മുദ്രകുത്തപ്പെട്ട് സമൂഹത്തിനും കുടുംബത്തിനും ഭാരമായിത്തീരുന്നു.
മദ്യവും ബൈബിളും
മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞുപോയി. വിശേഷാവസരങ്ങളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ സമൂഹം പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയില്‍ ആധുനിക സമൂഹം എത്തിനില്‍ക്കുന്നു. അതു നിമിത്തം ക്രിസ്തുവിന്റെ സാക്ഷികളായ നമുക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാന്‍ കഴിയുന്നുണ്ടോ? മദ്യത്തിന്റെ ലഹരിവരുത്തിവയ്ക്കുന്ന തിന്മകളെക്കുറിച്ച് തിരുവചനം നല്‍കുന്ന താക്കീതുകള്‍ നമ്മള്‍ പോലും വിസ്മരിച്ചുകളയുന്നു. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ തന്റെ പുത്രനായ ഹാമിനെ ശപിക്കാന്‍ ഇടയായത് തന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചതിനാലായിരുന്നു (ഉല്പത്തി 9: 2126). ലോത്ത് തന്റെ പുത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ അവരുമായി പാപം ചെയ്ത് അവരുടെ പുത്രന്മാരായ മോവാബ്,ബെന്‍, അമി, എന്നിവര്‍ക്ക് പിതാവായിത്തീര്‍ന്നത് വീഞ്ഞിന്റെ ലഹരി നിമിത്തമായിരുന്നു (ഉല്പത്തി 19:3038). അബ്ശലോമിന്റെ സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയ അമ്‌നോനെ അബ്ശലോമിന്റെ അനുയായികള്‍ കൊന്നത് അവന്‍ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു (2 ശമുവേല്‍ 13:2829). അഹശ്വേരോശ് രാജാവിന്റെ പത്‌നിയായിരുന്ന വസ്തിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും അയാള്‍ വീഞ്ഞിന് അടിമപ്പെട്ടപ്പോള്‍ ആയിരുന്നു (എസ്‌തേര്‍ 1:9).ബൈബിളില്‍  മദ്യം കഴിക്കരുതെന്ന് കല്‍പിച്ചിരിക്കുന്നു.  വീഞ്ഞ് സൃഷ്ടിക്കുന്ന ലഹരിയെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങളെക്കുറിച്ചും ശലോമോന്‍ വിശദീകരിക്കുന്നത് എന്നെന്നും പ്രസക്തമാണ്. തുടങ്ങുമ്പോള്‍ നിരുപദ്രവകാരിയെപ്പോലെ ആസ്വാദ്യത നല്‍കുകയും ഉപഭോഗം കൂടുന്തോറും ഉന്മാദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന വീഞ്ഞ് വരുത്തുന്ന വിനകളെക്കുറിച്ച്  നമുക്ക് സദൃശ്യവാക്യം 23-ാം അദ്ധ്യായത്തില്‍ കാണാം. 'ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ! വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും അത് രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുവില്‍ അത് സര്‍പ്പത്തെപ്പോലെ കടിക്കും. അണലിയെപ്പോലെ കൊത്തും.'സുബോധത്തെ മറിച്ചു കളയുന്ന ലഹരി പരസ്ത്രീകളെ നോക്കുവാനും വക്രതയോടെ പെരുമാറാനും പ്രേരണ നല്‍കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലുള്ള പെരുമാറ്റം കൊണ്ട് നേരിടേണ്ടിവരുന്ന ശാരീരിക പീഡകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയാത്തവിധം ലഹരി മനുഷ്യശരീരത്തെ മരവിപ്പിച്ചു കളയുന്നു. സ്വയം മദ്യപിക്കുന്നതു മാത്രമല്ല മറ്റുള്ളവരെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു (ഹബ : 215) 'മദ്യപന്മാര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല' എന്ന് അപ്പോസ്‌തോലനായ പൗലോസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു (1 കൊരി. 6:10) ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു. സ്‌നേഹവാനായ ദൈവം ഈ ലോകത്തിലുള്ളവരെല്ലാം കര്‍ത്താവായ യേശുക്രിസ്തുവിലൂടെ ലഭ്യമാകുന്ന രക്ഷയെ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനാണ് അവിടുന്ന് കാല്‍വറി ക്രൂശില്‍ രക്തം ചിന്തി പരമയാഗമായി തീര്‍ന്ന്. ഈ ലോകത്തിന്റെ ജഡാഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാതെ. നിത്യതയ്ക്കു വേണ്ടി സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി ഒരുങ്ങുവാന്‍ നമുക്ക് കഴിയണം. അതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ നമ്മള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ഒരു ലഹരിവിമുക്ത സമൂഹം കെട്ടിപ്പെടുക്കുന്നതിന് ലഹരിയുടെ മാസ്മരികതയില്‍ നിന്നകലാം. ഇതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കാനും ഈ മഹാവിപത്തിനെതിരെ പ്രതികരിക്കാനും തയ്യാറാകാം.



No comments:

Post a Comment

please make the cooments and share